ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ മലങ്കര സഭാതാരകയുടെ ജന്മമാസമായ ജനുവരി "സഭാതാരക മാസമായി' സഭ ആചരിക്കുന്നു.
133 വർഷത്തെ സുദീർഘമായ ദൗത്യം പൂർത്തിയാക്കിയ സഭാതാരകയുടെ ജന്മമാസമായ ജനുവരിയാണ് താരക മാസമായി ആചരിക്കുന്നത്. സഭാതാരകയുടെ പ്രചാരണം വർധിപ്പിക്കുക, കൂടുതൽ വായനക്കാരെയും വരിക്കാരെയും കണ്ടെത്തുക "ഓരോ മാർത്തോമ്മാ ഭവനത്തിലും ഒരു സഭാതാരക' എന്ന ലക്ഷ്യം കൈവരിക്കാനായി ഇടവക തലത്തിൽ വരിക്കാരുടെ എണ്ണം വർധിപ്പിക്കുക എന്നിവയാണ് ഈ മാസാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
മലയാളത്തിന് പുറമെ ഇംഗ്ലീഷ് പതിപ്പും ഓൺലൈനായി ലഭ്യമാണ്. വാർഷിക വരിസംഖ്യ 200 രൂപയും ആജീവനാന്ത വരിസംഖ്യ 3500 രൂപയുമാണ്. 10 പുതിയ വരിക്കാരെ ചേർക്കുന്നവർക്ക് ഒരു വർഷത്തെ താരക സൗജന്യമായി ലഭിക്കും.
എല്ലാ കുടുംബങ്ങളും വരിക്കാരായ ഇടവകകളെ "സമ്പൂർണ താരക ഇടവക' ആയി പ്രഖ്യാപിക്കും. മെത്രാപ്പോലീത്തയുടെ കത്തുകൾ, സഭാ വാർത്തകൾ, സാമൂഹിക പ്രസക്തിയുള്ള ലേഖനങ്ങൾ, ഭക്തിനിർഭരമായ ചിന്തകൾ എന്നിവ ഉൾക്കൊള്ളുന്ന സഭാതാരകയുടെ വായനയിലൂടെ സഭയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ മെത്രാപ്പോലീത്ത ഡോ. തിയോഡോഷ്യസ് മാർ തോമ സർക്കുലറിലൂടെ ആഹ്വാനം ചെയ്തു.